Thursday, July 29, 2021

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 സ്വന്തം ഗേഹം തേടുന്ന വാക്കുകൾ


 

എം.കെ.ഹരികുമാർ

എസ് .രമേശൻനായരുമായി ദീർഘമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയത് പത്തനംതിട്ട 'ദേശത്തുടി' സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തശേഷം ഞങ്ങൾ കാറിൽ എറണാകുളത്തേക്ക് തിരിച്ചുവരുമ്പോഴായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ടായിരുന്നു. കൂടുതലും സ്വകാര്യ സംഭാഷണങ്ങളായിരുന്നു.തനിക്ക് ചായ ഇല്ലാതെ ജീവിക്കാനാവില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞത് തിരുവല്ലയിലെ ഒരു വെജിറ്റേറിയൻ റെസ്റ്റൊറൻ്റിൽ വച്ചായിരുന്നു. 'അഷ്ടാംഗഹൃദയ'ത്തിൽ ചായയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും  രാജാക്കന്മാർ തെയിലച്ചെടി  നട്ടുവളർത്തിയത് ഹൃദ്രോഗത്തെ തടയും എന്ന കാരണത്താലാണെന്നും രമേശൻനായർ വിശദീകരിച്ചു. ദിവസം മൂന്നോ നാലോ ചായ കുടിച്ചാലും അധികമാവില്ലത്രേ. ഞാനും ഒരു ചായ പ്രിയനാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം സന്തോഷം മറച്ചുവച്ചതുമില്ല.

പിന്നീട് ഞങ്ങൾ നേരിട്ട് കാണുമ്പോഴും  ഫോൺ വിളിക്കുമ്പോഴും സൗഹൃദം നിരുപാധികമായി തുടർന്നു. എറണാകുളത്ത് വച്ചുകണ്ട അവസരത്തിൽ 'ഗുരുപൂർണിമ ' എന്ന കൃതി ചർച്ചയിലേക്ക് കടന്നു വന്നു. ഗുരുവിനെക്കുറിച്ച് സമഗ്രമായ ഒരു കാവ്യം അപൂർവമാണല്ലോ. ഒരു വലിയ ദൗത്യംപോലെയാണ് അദ്ദേഹം അത് ചെയ്തത്.ശുദ്ധവും നിർമമവുമായ ഒരു കാവ്യപദകോശം എന്ന നിലയിലാണ് ഞാൻ അതിനെ നോക്കി കാണുന്നത്. എൻ്റെ കൈയിൽ 'ഗുരുപൂർണിമ 'പുസ്തകരൂപത്തിലില്ലെന്ന് സൂചിപ്പിച്ചപ്പോൾ ഉടനെ അദ്ദേഹം അടുത്തുള്ള ബുക്ക്ഷോപ്പിൽ നിന്നും അത് വാങ്ങി കൈയൊപ്പിട്ടു തരുകയും ചെയ്തു. തൻ്റെ പുസ്തകങ്ങളുടെ പ്രൂഫ് നാല് തവണയെങ്കിലും പരിശോധിക്കാറുണ്ടെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു.

എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ കവി ജെ.ടി. ആമ്പല്ലൂരിൻ്റെ ജന്മദിന സമ്മേളനത്തിൽ പങ്കെടുക്കാൻ ഞാനും രമേശൻനായരും ഉൾപ്പെടുന്ന പ്രഭാഷകരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. ഞാനന്ന് ആത്മീയമായ വേദാന്തത്തെക്കുറിച്ചും നീതിസാരത്താൽ വികസ്വരമായ മാനവജീവിതത്തെക്കുറിച്ചുമാണ് സംസാരിച്ചത്.പ്രസംഗമധ്യേ ഞാൻ ശ്രീകൃഷ്ണൻ്റെ മായയെക്കുറിച്ച് പരാമർശിച്ചത് ഓർക്കുകയാണ്. ഒരിക്കൽ നാരദമുനി എന്താണ് മായ എന്ന് ശ്രീകൃഷ്ണനോട് ചോദിച്ചതിനെക്കുറിച്ചായിരുന്നു എൻ്റെ സംഭാഷണം.

ശ്രീകൃഷ്ണൻ പറഞ്ഞു, അല്പം ക്ഷമിക്കൂ , താമസിയാതെ അതിൻ്റെ  അർത്ഥം വ്യക്തമാക്കുന്നതാണ് .അത് കേട്ട് നാരദൻ പതിവുപോലെ സഞ്ചാരം തുടർന്നു. കുറേ മാസങ്ങൾ കഴിഞ്ഞ്, ഒരു ദേശത്ത് നിൽക്കുമ്പോൾ നാരദന് കടുത്ത മഴയും കാറ്റും അഭിമുഖീകരിക്കേണ്ടി വന്നു. ഗത്യന്തരമില്ലാതെ നാരദൻ തൊട്ടടുത്ത് കണ്ട ഒരു വീട്ടിലേക്ക് കയറിച്ചെന്നു.അവിടെ ഒരു സ്ത്രീ തനിച്ചുതാമസിക്കുകയായിരുന്നു.എന്നാൽ മഴ തോർന്നിട്ടും നാരദൻ അവിടം വിട്ട് പോയില്ല. അദ്ദേഹം ആ സ്ത്രീയിൽ അനുരക്തനായി കഴിഞ്ഞിരുന്നു. അദ്ദേഹം അവിടെ സ്ഥിരതാമസമായി. അവളിൽ അദ്ദേഹത്തിനു മക്കളുണ്ടായി.കാലം കടന്നു പോയി.നാരദൻ വീണ്ടും  യാത്രയിലായി. മറ്റൊരു പ്രളയവും പേമാരിയും കഴിഞ്ഞാണ് നാരദൻ തൻ്റെ മക്കളുടെയും ഭാര്യയുടെയും അടുത്തേക്ക്  തിരിച്ചെത്തിയത് .എന്നാൽ അവിടെ ഭാര്യയോ മക്കളോ ഒന്നുമില്ലായിരുന്നു. വീടും അപ്രത്യക്ഷമായിരുന്നു. എല്ലാം വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ,വിഷണ്ണനായി നിൽക്കുകയായിരുന്ന നാരദൻ്റെ അടുത്തേക്ക് ശ്രീകൃഷ്ണൻ വന്നത് അപ്പോഴാണ്. മഹാഗുരുവും ജ്ഞാനിയുമായ ശ്രീകൃഷ്ണൻ നാരദൻ്റെ അവസ്ഥ മനസ്സിലാക്കി അദ്ദേഹത്തോട് പറഞ്ഞു, കുറേ നാൾ മുമ്പ് എന്താണ് മായ എന്ന് ചോദിച്ചിരുന്നല്ലോ ,ഇതാണ് മായ എന്ന്. തൻ്റെ നഷ്ടത്തെ കണ്മുന്നിൽ കണ്ട നാരദന് മായയുടെ അർത്ഥം ഗ്രഹിക്കാനായത് അപ്പോഴാണ് .എല്ലാം ഉണ്ടെന്നു തോന്നുന്നതാണ്. ഒന്നും ശാശ്വതമല്ല.


 

ഈ പ്രസംഗം കഴിഞ്ഞ് വീട്ടിൽ വന്ന എന്നെ അന്ന് വൈകിട്ട് രമേശൻ നായർ വിളിച്ചു. ഹരികുമാറിൻ്റെ  കൈയിൽ എൻ്റെ ഏതെല്ലാം പുസ്തകങ്ങളുണ്ട് എന്ന് അദ്ദേഹം സ്നേഹപൂർവ്വം ആരാഞ്ഞു.ചില പുസ്തകങ്ങളുടെ പേര് ഞാൻ പറഞ്ഞു. അത് പോരാ ,അദ്ദേഹം പറഞ്ഞു, എൻ്റെ എല്ലാ പുസ്തകങ്ങളും ഹരികുമാറിൻ്റെ പക്കലുണ്ടാവണം. അത് എനിക്കൊരു ആനന്ദമാണ്. അങ്ങനെ ആവട്ടെയെന്ന് ഞാൻ അറിയിച്ചു.തുടർന്ന് ഒരാഴ്ചക്കുള്ളിൽ  അദ്ദേഹത്തിൻ്റെ സകല പുസ്തകളുടെയും ഓരോ കോപ്പി കൈയൊപ്പിട്ട് കൊറിയറായി എനിക്ക് അയച്ചുതരികയായിരുന്നു. ഞാൻ നന്ദി അറിയിച്ചു.

ഒരില കണ്ടാൽ അത് ഏത് മരത്തിൻ്റേതാണെന്നും അതിന് എത്ര വലിപ്പമുണ്ടെന്നും പറയാൻ കഴിയുന്ന തരത്തിലുള്ള ജ്ഞാനം രമേശൻ നായർക്കുണ്ടായിരുന്നു. അത് വിശേഷപ്പെട്ട ജ്ഞാനമാണ്.

വാക്കിനെക്കുറിച്ചുള്ള സാകല്യജീവിതശ്രുതി ആവിഷ്കരിക്കുകയാണ് 'വാക്ക് ' എന്ന കവിതയിൽ .വാക്കിൻ്റെ വിരാട് പ്രപഞ്ചം കാണാനായി കവി തപസ്സിനെ ആശ്രയിക്കുന്നു. പാരമ്പര്യബിംബങ്ങൾ രമേശൻനായർക്ക് ഒഴിവാക്കാനാവില്ല. അദ്ദേഹം അതിൽ സ്വയം ദർശിക്കുന്നു.

വാക്കേ ,താമരനൂൽക്കിനാവു കരളിൽ-  ക്കോർക്കുന്ന പൂമാലയി

ന്നാർക്കാ,ണഞ്ജനബിംബനിഷ്ടമനുരാ-

ഗം ഭക്തിമുക്‌തിപ്രദം!"

ഈ ഭാഷ രമേശൻനായരുടെ ഒരു അവബോധച്ചിമിഴാണ്. അദ്ദേഹം അങ്ങനെയാണ് സമീപിക്കുന്നത്. അദ്ദേഹം പൂർവ്വജീവിതമഹിമാ പദങ്ങളിൽ നിന്ന് വീണ്ടും ഊർജ്ജം തേടുകയാണ്.ഈ കവി കവിതയെഴുതുന്നത് ഒരു നിലവിളക്കിൻ്റെ മുന്നിലിരുന്നാണ് എന്ന് സങ്കല്പിക്കാവുന്നതാണ്;അദ്ദേഹത്തിന് പവിത്രമായ ഒരു പ്രവൃത്തിയാണത്. സ്വയം ശുദ്ധീകരിക്കുന്നതോടൊപ്പം ലോകത്തെയും ശുദ്ധീകരിക്കുക എന്ന പ്രാർത്ഥന അതിൻ്റെ പിന്നിലുണ്ട്. കവിതയുടെ ശുദ്ധീകരണപ്രക്രിയയിൽ ഏർപ്പെടുന്നതോടെ കവിക്ക് പരാത്മ പദഘോഷയാത്രയിൽ ചേരാൻ  അധികസമയം വേണ്ടിവരുന്നില്ല. മറ്റുള്ള വസ്തുക്കളുടെ ആത്മലോചനമാണ് തെളിയുന്നത്. രാമകഥയും ഗുരുപ്രസാദവും കളിവെട്ടവും നളനും മേലാടയും കസവും താമരനൂൽക്കിനാവും അഞ്ജനബിംബവും വൃന്ദാവനവും കടന്നുവരുന്നു .അമൃതും ഗരുഡനും ഈ കവിക്ക് വഴികാട്ടിയാകുകയാണ്.

എങ്കിലും കാതലായ ഒരു വിഷയത്തെ മുട്ടിത്തുറക്കാൻ രമേശൻനായർക്കറിയാം.

"വാക്കേ ,നീ നെടുമോഹനിദ്രയുണരൂ

ലോകം നമിക്കുന്ന തൃ - 

ക്കാൽക്കൽ,പ്പാൽക്കടലിൻ നടക്കല ടിയൻ 

പാടാം പഴംപാണനായ്

കേൾക്കാമോ തുടിയോളമെൻ്റെഹൃദയ -ത്തിൻ താളം?മെന്നാലുണർ-

ന്നേല്ക്കൂ ,സൃഷ്ടികളെപ്പുലർത്തി നിലനിർ-

ത്തൂ തൽസ്ഥിതിപ്രാഭവം !"


വാക്ക് ഉണരണം.എങ്ങനെ ഉണരും ?അതിനായി തപം ചെയ്യണം .വാക്ക് അതിലൂടെ പുറത്തു വിടുന്ന ശബ്ദമാണ് .എന്നാൽ ആ ശബ്ദത്തിനുള്ളിൽ ഒരു പൂർവ്വനിശ്ചിത വസ്തുവില്ല.പൂച്ച എന്ന ശബ്ദത്തിൽ പൂച്ച എന്ന ജീവിയില്ല .ശബ്ദം വേറെ, വസ്തു വേറെ. വാക്കിനർത്ഥം കൊടുക്കുമ്പോഴാണ് വസ്തുവുണ്ടാകുന്നത്‌. അർത്ഥം ആരു  കൊടുക്കും? അത് നമ്മുടെയുള്ളിലാണ്.വാക്കുകൾ പ്രതിനിധാനം ചെയ്യുന്ന അർത്ഥത്തെയല്ല ,അതിനപ്പുറമുള്ള ഉണ്മയെയാണ് തേടേണ്ടത് .അത് നമ്മുടെ ഉള്ളിലാണുള്ളത് .അത് പൂർണമായി അവതരിപ്പിക്കാൻ  ഒരു കവിക്കും കഴിയില്ല. നമ്മളെല്ലാം വാക്കിൻ്റെ നിശ്ശബ്ദതയ്ക്കും നിസ്സംഗതയ്ക്കും മുമ്പിൽ ചെന്ന് നിവേദനം സമർപ്പിക്കുകയാണ്, ആന്തരികാർത്ഥത്തിലേക്ക് നമ്മെ എത്തിക്കാൻ .തത്ത്വമസി എന്ന പ്രയോഗത്തിൽ ഇതുപോലൊരു പ്രക്രിയയുണ്ട്. വാക്കുകളുടെ നിശ്ചിതാർത്ഥങ്ങളെ വകഞ്ഞുമാറ്റി വിദൂരമായ ഒരു ലക്ഷ്യത്തിലേക്ക് ആത്മാവിനെ ക്ഷണിച്ചു കൊണ്ടുപോകുന്ന പദമാണത്.രമേശൻനായർ വാക്കിൻ്റെ മൗനത്തെപ്പറ്റി ബോധവാനായിരുന്നു. അതുകൊണ്ടാണ് വാക്കിനോട് നിദ്രയിൽ നിന്നുണരാൻ അദ്ദേഹം പ്രാർത്ഥിക്കുന്നത്.

സമകാലിക ദുരവസ്ഥയ്ക്കെതിരെ ശക്തമായി പൊരുതിക്കൊണ്ടിരുന്ന കവിയാണദ്ദേഹം. മറ്റൊരു രീതിയിൽ പറഞ്ഞാൽ കാലത്തിൻ്റെ വിമർശകൻ.

"ദൈവത്തെയും വിറ്റുതിന്നുന്നൂ

കയ്യിട്ടു ഭണ്ഡാരം കക്കുന്നൂ

വിശ്വാസമൊക്കെയവിശ്വാസം വിശ്വസിക്കാനീ ധനം മാത്രം!

ധർമ്മമധർമ്മമായ്ത്തീരുന്നൂ

എന്നാൽ മറിച്ചും ഭവിക്കുന്നൂ

ഇല്ലാ പരുന്തും പറക്കില്ലാ

എല്ലാം പണംകൊണ്ടു നേടുന്നൂ.

ചത്തവർ ചത്തൂ തെളിവില്ല 

മറ്റൊരാൾ കൊന്നെന്നറിയില്ല.

ഒക്കെപ്പണത്തിൻ മഹാജാലം 

ധിക്കാരമത്രേയധികാരം !"

(ഉണ്ണി തിരിച്ചുവരുന്നു)

മനുഷ്യനിൽ ക്രൂരത മാത്രമാണ് വളരുന്നത്. സ്നേഹം ഒരു ഭാവനയോ കെട്ടുകഥയോ ആയിരിക്കുന്നു. മനുഷ്യൻ വെറുമൊരു സോദ്ദേശ്യ കഥാപാത്രമാകാനാണ് ശ്രമിക്കുന്നത്. കഥാപാത്രമായതുകൊണ്ട് അവനു ചതുരവടിവുകളാണവശ്യം,  ആർജ്ജവത്വമോ സുതാര്യതയോ വേണ്ടല്ലോ.

"പഴമയെത്തള്ളിപ്പറഞ്ഞിട്ട് 

പുതുമയെ വാരിപ്പുണർന്നീടാൻ

അമ്മാത്തുനിന്നും പുറപ്പെട്ട് 

ആഴക്കടലിൽ നാം വീണില്ലേ ?

ഇന്നയൽക്കാരനെ സ്നേഹിക്കാൻ

ദൈവമേ വന്നു പറഞ്ഞാലും

ദൈവത്തെക്കൂടി വെറുക്കും നാം

ദൈവങ്ങൾ നമ്മൾക്കു നേതാക്കൾ!

അച്ഛനെയമ്മയെ സ്നേഹിക്കാൻ

മക്കളെ മാറോടണച്ചീടാൻ

പെറ്റകുടുംബത്തെ മാനിക്കാൻ

ഉറ്റബന്ധുക്കളെപ്പാലിക്കാൻ 

ഒട്ടുമേ നേരം കളയാതെ പൊട്ടിത്തെറിച്ചു നാമോടുന്നൂ 

എന്തിനീ നെട്ടോട്ടമെന്നാർക്കും

ചിന്തയില്ലെന്നതാണാശ്വാസം!"

നിശൂന്യമായ ഈ ഓട്ടത്തെ പരിഹസിക്കാനും വിമർശിക്കാനും തയ്യാറായ കവിയെന്ന നിലയിൽ രമേശൻനായർക്ക് പ്രസക്തിയുണ്ട്. ആരോടും ആത്മാർത്ഥതയില്ലാതെ ജീവിച്ചു വിജയങ്ങൾ നേടുന്നുവെന്ന് അഭിമാനിക്കുന്നവരുടെ മാനസികാവസ്ഥ എന്താണ് ?തകർന്ന സംസ്കാരത്തിൻ്റെ സൂക്ഷിപ്പുകാരായി തരംതാഴുകയാണോ നാം?.


 

സ്ത്രീധനത്തിൻ്റെ പേരിൽ സ്ത്രീകളെ കൊല്ലുന്നതും ഗുണ്ടകളെ വിട്ട് ശത്രുക്കളെ വകവരുത്തുന്നതും ഒരു നാട്ടാചാരമായി കഴിഞ്ഞല്ലോ. ഇവിടെയാണ് ഇത്തരം പ്രവൃത്തികൾ, കാലത്തിൻ്റെ മനസാക്ഷിയുടെ പ്രാതിനിധ്യമേറ്റെടുത്ത് ഒരു കവി ചർച്ച ചെയ്യുന്നത്. അന്ധതമസ്സുകൾ ഒന്നിനു പിറകെ ഒന്നായി വരുന്നത് കവി കാണുകയാണ്. ഇരുട്ടിൽ  തിരിച്ചറിയാനാവാതെ പരസ്പരം വെട്ടി മരിക്കുകയാണ് നമ്മൾ എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം സ്വാഭാവികമായി എത്തുന്നത് ഇങ്ങനെയാണ്:

"ജാതികൾ തമ്മിൽ തലതല്ലി 

നൂറായ്ച്ചിതറുന്നൊരീ നാട്ടിൽ 

ഓരോ മതവും പടവെട്ടി 

ചോരപ്പുഴ തീർക്കുമീ നാട്ടിൽ 

ദുഷ്ട ദു:ശാസനർ പാഞ്ചാലീ 

വസ്ത്രം പറിക്കുന്നൊരീ നാട്ടിൽ സംഘടിക്കുന്നതിൻ തോന്ന്യാസം

സങ്കടമാക്കുന്നൊരീ നാട്ടിൽ

പങ്കെടുക്കുന്നതിനു സങ്കടം ആകുന്നു രാവണൻ സീതയെക്കട്ടാലും

ചോരതിളയ്ക്കാത്തൊരീ നാട്ടിൽ

കേരളമെന്ന പേർ കേട്ടാലോ

ആരിലുണ്ടാരിലുണ്ടഭിമാനം?"

സമകാലീനരായ പല കവികളും ഇതൊന്നും എഴുതിയിട്ടില്ല. ചിലർ സമൂഹത്തിൽ നിന്ന് ഒളിച്ചോടി സ്വയം വക്രീകരിച്ചും അപനിർമ്മിച്ചും അതാര്യതയിൽ ജീവിച്ചു . സാമൂഹിക തിന്മകൾക്കെതിരെ പോരാടാനുള്ള യുക്തി പലർക്കും നഷ്ടപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. പലരും വ്യക്തിപരമായ പദവിക്കും ലാഭത്തിനുമായി സ്വയം ഉഴിഞ്ഞുവച്ചിരിക്കയാണ്. കൺമുന്നിലുള്ള അരുതായ്കകൾക്കെതിരെ മുഖംതിരിച്ച ശേഷം ദുർഗ്രഹമായ ഭാഷ സൃഷ്ടിക്കുന്നതിൽ അർത്ഥമില്ല.രമേശൻനായർ ഈ കാലത്തെ വിമർശിക്കുകയും വിലയിരുത്തുകയും ചെയ്തത് പരിപാവനമായ കർമ്മം എന്ന നിലയിലാണ്. 

'ഉണ്ണി തിരിച്ചുവരുന്നു' എന്ന കവിത രമേശൻനായരുടെ ഏറ്റവും മികച്ച രചനയാണെന്ന് പറയട്ടെ .ഈ കവിതയിലാണ് അദ്ദേഹം നിശിതമായ നിലപാടുകളും കാഴ്ചകളും അവതരിപ്പിക്കുന്നത്. സമകാല സംസ്കൃതിയുടെ സ്വാർത്ഥവും ക്രൂരവുമായ തോരാട്ടങ്ങളിൽ വേദനിച്ച കവിയാണ് രമേശൻനായർ. അദ്ദേഹം ഉള്ളിൽ ആരുമറിയാതെ കരഞ്ഞു .ആ കരച്ചിൽ സ്ഫോടനശേഷിയുള്ള വാക്കുകളായി പുറത്തേക്ക് കുതിച്ചു.ജീവിതം തന്നെ ഒരു വലിയ കെണിയോ തെറ്റോ അബദ്ധമോ ആകുന്ന ആധുനികകാലത്ത് കവിത എന്ത് ചെയ്തുവെന്ന ചോദ്യത്തിന് 'ഉണ്ണി തിരിച്ചുവരുന്നു' ഒരു ഉത്തരമാണ്.

ജീവിതം തന്നെ അധാർമ്മികമായിതീർന്ന ഒരു ഘട്ടത്തിൽ അതിൽനിന്ന് ധർമ്മത്തെ വേർതിരിച്ചെടുക്കുന്നത് പാഴ് വേലയായിരിക്കും. രമേശൻനായർ  ഈ വിഷമവൃത്തം ശരിക്കും ഉൾക്കൊള്ളുകയും അതിൻ്റെ പേരിൽ സ്വയം പീഡിപ്പിക്കുകയും ചെയ്തു. കാലം തന്നിലേക്ക്  ചൊരിഞ്ഞിടുന്നത് ആത്മനിന്ദയും പരിതാപവുമാണെന്ന് തിരിച്ചറിയുന്ന ഒരു മനസ്സാണ് അദ്ദേഹം  കൊണ്ടുനടന്നത്.ഇതിൽ നിന്ന്  രക്ഷനേടാനാണ് രമേശൻനായർ കൃഷ്ണഗീതികളിൽ അഭയം പ്രാപിച്ചത് .

സമസ്താപരാധങ്ങളും തന്നിലൂടെ കഴുകിക്കളയാൻ കവി കണ്ണൻ്റെ വിരാട് മണ്ഡലത്തെയാണ് കാംക്ഷിച്ചത്. പരിവർത്തനത്തിൻ്റെ ഒരു തീനാമ്പായി കൃഷ്ണനെ കാണുകയാണ്. മറ്റു മാർഗമില്ലാതെ ,അനാഥത്വത്തിൽ വെന്ത് നീറിയാണ് കവി കൃഷ്ണനെയോർക്കുന്നത് .ശൂന്യതയെ ഉന്മൂലനം ചെയ്യാൻ ജീവിതം അശക്തമാകുന്നത് നമുക്ക് അനുഭവപ്പെടുകയാണ് .

'വാക്കേ ,ദ്വാരകയെത്രദൂരെ?യവിടേയ്

ക്കെത്താതെയീപ്പാഴ്മരം

കായ്ക്കില്ലാ ,തളിരിട്ടുതാരുമണിയി,

ല്ലാദൂരമാരാദ്ധ്യമാം.

ഈക്കാലം പഴുതേ നരച്ചുനരകിച്ചൂ ,പങ്കജാക്ഷൻ്റെ കാ-

ലോർക്കാതേ,യവിലിൻ്റെ കയ്പു മധുരി 

പ്പിക്കട്ടെ കൃഷ്ണാർപ്പണം!

സമകാലികജീവിതത്തിൽ   ഇടപെടാനും തിരുത്താനും കഴിഞ്ഞില്ലെങ്കിൽ കവിയില്ല ,കവിതയില്ല .മഹാനായ ജർമ്മൻ കവി ഗൊയ്ഥെ കാലത്തിൻ്റെ രോഗങ്ങളെ ചികിത്സിച്ച ഭിഷഗ്വരനായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാക്കുകളിലൂടെ ചികിത്സിക്കാനാവും.ലോകത്തെ കവിതകളിലൂടെ വിറപ്പിച്ച ഷെല്ലിക്ക് വാക്കുകൾ മരുന്നുപോലെയായിരുന്നു; ചിലപ്പോൾ ആയുധവും.

സൂക്ഷ്മതയിൽ നിന്ന് ബൃഹത്തായ, Macrocosm (സമൂലപ്രപഞ്ചം) എന്ന തലത്തിലേക്കാണ് കവികൾ സഞ്ചരിക്കേണ്ടത്.

We do not have to visit a madhouse to find disordered minds;our planet is the mental institution of the universe എന്ന് ഗൊയ്ഥെ പറഞ്ഞത് ഈ  Macrocosm കാണിച്ചുതരുന്നു. നമ്മളെല്ലാം വലിയൊരു വിതാനത്തിൽ രോഗികളാണ് .നമുക്ക് ഇനിയും നന്നാവാനുണ്ട്. കാട്ടാളത്തത്തിൽനിന്ന് കൂടുതൽ പരിഷ്കൃതിയുടെ ഉള്ളടക്കമുള്ള കാടകങ്ങളായി പരിവർത്തനപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് ഗൊയ്ഥെ ഈ ലോകം ഒരു മാനസിക കേന്ദ്രമാണെന്ന് പറഞ്ഞത്.

കവികൾ തിരിച്ചറിയപ്പെടാത്ത നിയമ സാമാജികന്മാരാണെന്ന് ഷെല്ലി പറഞ്ഞത് ,ഈ  പരിവർത്തനവാഞ്ജ യെ തല്ലിക്കെടുത്താനുള്ളതല്ലെന്ന് ഓർമിപ്പിക്കുന്നു .അധികാരികളെ വിമർശിച്ചു കവിതയെഴുതിയതിൻ്റെ പേരിൽ ഷെല്ലിയെ കലാലയത്തിൽ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തത്.എന്നാൽ ഷെല്ലി ആ കലാശാലയേക്കാൾ വലിയ വ്യക്തിത്വമായി ,വികാരമായി വളർന്നു. 

വാക്കുകൾക്ക് നമ്മുടെ സത്തയിലേക്ക് തുളച്ചുകയറാനുള്ള ശേഷിയുണ്ടെന്ന് താൻ വിചാരിക്കുന്നില്ലെന്ന് ഷെല്ലി വിവരിച്ചിട്ടുണ്ട്. അദ്ദേഹം തുടർന്ന് ഇങ്ങനെ എഴുതി:

"Rightly used they may make evident our ignorance of ourselves, and this is much. ശരിയായി ഉപയോഗിച്ചാൽ  നമ്മുടെ അജ്ഞതയെ വാക്കുകൾ  കാണിച്ചുതരും.

അതുതന്നെയാണ് കവികൾ ചെയ്തുകൊണ്ടിരിക്കുന്നത്.രമേശൻനായരും അതാണ് ലക്ഷ്യം വച്ചത്.കാലത്തിൻ്റെ താപം തന്നിലേക്ക് ആവാഹിച്ച അദ്ദേഹം അതിൻ്റെ  ആന്തരികമായ ക്ഷോഭത്തെ ഇങ്ങനെ പ്രകടമാക്കി:

"ഉണ്ണി ,മനസ്സിലെ കാരമുള്ളായ്

നിന്നെ നോവിക്കുന്നതെന്താണ് ?

നിൻ്റെ നൈരാശ്യനിശീഥങ്ങൾ പൊൻവെട്ടമാകുന്നതെന്നാണ്?

പാലിക്കപ്പെട്ടോരു വാക്കിൻ്റെ 

പാലത്തിലക്കരേയ്ക്കെന്നാണ് ?"

ഈ ചോദ്യങ്ങൾ മുഴങ്ങുകയാണ് കാലങ്ങളിലൂടെ....


No comments:

Post a Comment

എഴുത്തുകാരൻ ഭാഷയിൽ പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം : എം.കെ.ഹരികുമാർ

  പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എജ്യുക്കേഷൻ്റെ കോളജ് യൂണിയൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും  ഉദ്ഘാടനം എം.കെ. ഹരികുമാർ നിർവഹിക്...