Thursday, July 29, 2021

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

അരക്ഷിതാവസ്ഥയുടെ 

സൗന്ദര്യാത്മക പ്രശ്നങ്ങൾ


 

എം.കെ.ഹരികുമാർ


ഒരു കഥാകൃത്തിന് വേണ്ടത് ആഭ്യന്തരമായ അരക്ഷിതാവസ്ഥയാണ്. അതിലാണ് അയാളുടെ വിശേഷപ്പെട്ട കാഴ്ചകളുള്ളത്. പ്രസാധകരുടെ കണ്ണിലുണ്ണിയോ , അവാർഡ് തെണ്ടിയോ, പാർട്ടികളുടെ അടിമയോ ആരുവേണമെങ്കിലും ആയിരിക്കുമ്പോൾ ഈ അരക്ഷിതാവസ്ഥ ഉണ്ടാവില്ല .കാരണം അവനു അലട്ടലുകളൊന്നുമില്ലല്ലോ .അലട്ടപ്പെടാൻ കാരണങ്ങളൊന്നുമില്ല. ഒരു തരത്തിലുള്ള അലട്ടലും തനിക്കില്ല എന്ന് ഒരു കഥാകൃത്ത് ധരിക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ തിന്മ വേറെയില്ല. ഭൗതിക സൗകര്യങ്ങൾ ഉണ്ടായാലും മാനസികമായ അരാജകത്വം നഷ്ടപ്പെടാൻ പാടില്ല. അരക്ഷിതാവസ്ഥയില്ലാത്തവൻ സർക്കാർ സാഹിത്യകാരനാവുകയേയുള്ളു;അവൻ  സ്വന്തം പ്രതിച്ഛായയുടെ മിഥ്യാലോകത്ത്  കിടന്നു സ്വപ്നങ്ങൾ കണ്ടുറങ്ങിക്കൊള്ളും.വി.പി. ശിവകുമാറിൻ്റെ 'കോട്ടയം - സുൽത്താൻബത്തേരി ബസ് ' നോക്കൂ. കോട്ടയത്തുനിന്ന് ഭരണങ്ങാനത്തുകാരൻ എസ്തപ്പാൻ ചേട്ടൻ വയനാട്ടിലേക്ക് പോവുകയാണ്; ഒരു കുടിയേറ്റക്കാരനാണ് .കപ്പക്കാലുകളും റബ്ബർകോലുകളും കൂടെയുണ്ട്. എന്നാൽ നമ്മുടെ ശരാശരി കഥാകൃത്തുക്കൾ ആരെങ്കിലുമാണ് ഇത് എഴുതിയിരുന്നതെങ്കിൽ, പാലായിലെയും കൂത്താട്ടുകുളത്തെയും  ക്രിസ്ത്യാനികളുടെ ജീവിതം പറഞ്ഞു ബോറടിപ്പിച്ചേനെ. ശിവകുമാറിനു  പഴയതും ജീർണിച്ചതുമായ വിവരണങ്ങളിൽ താല്പര്യമില്ല. അദ്ദേഹം തന്നെ അലട്ടുന്ന കാര്യങ്ങളാണ് സൗന്ദര്യാത്മക ഭാവനയിൽ  പറയാൻ ശ്രമിക്കുന്നത്. സ്വസ്ഥത തരുന്ന വിഷയങ്ങൾ എഴുതേണ്ടതില്ല.അതിനൊക്കെ ഇവിടെ ധാരാളം പേരുണ്ട്.  അസ്വസ്ഥമാക്കുന്ന കാര്യങ്ങളിലാണ് നേരുള്ളത്. അതാണ് ആഴത്തിൽ ചെന്ന് അനാവരണം ചെയ്യേണ്ടത്.

എന്നാൽ എസ്തപ്പാൻ ചേട്ടൻ്റെ യാത്രയെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്‌. അത് ചിലപ്പോൾ കഥാകൃത്താകാം; അല്ലെങ്കിൽ വായിക്കുന്ന എന്നെപ്പോലുള്ളവരാകാം. കാമറ ഒടുവിൽ ,വായനക്കാരൻ്റെ നേരെ തിരിയുകയാണ്. തർക്കോവ്സ്കിയുടെ സിനിമയിൽ കാമറയെ നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങളെ കണ്ടിട്ടുള്ളത്  ഓർക്കുകയാണ്. " നിസ്സാരമോ സാരവത്തോ എന്ന് വ്യക്തമല്ലാത്ത ചില ആശയക്കുഴപ്പങ്ങളിൽ പെടുകയാൽ  ജീവിതത്തിലൊരിക്കലും, ഒരു മണ്ഡലത്തിലും, ബോധപൂർവ്വമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾക്കിതേ വരെ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ കുരിശിൻ്റെ രണ്ടു തടിക്കഷണങ്ങളും ഇളകി വേർപെട്ടിരിക്കുന്നു. കോട്ടയം - സുൽത്താൻബത്തേരി ബസ് വീണ്ടെടുത്ത പറുദീസയിലേക്ക് മനുഷ്യരെയുംകൊണ്ടു കുതിക്കുന്ന ഒരു മേഘക്കീറായി ഇതാ തെന്നിയകന്നു പോകുന്നു!" .

ഇത് ശിവകുമാർ എഴുതുന്നതുകൊണ്ടു മാത്രം ഉണ്ടാകുന്ന യഥാർത്ഥ്യമാണ്. എ സ്തപ്പാൻ ചേട്ടൻ തൻ്റെ പ്രശ്നങ്ങൾ ഒരു കുടിയേറ്റത്തിലൂടെ പരിഹരിച്ചു. എന്നാൽ അങ്ങനെ അല്ലാത്തവരുണ്ട്. അവരുടെ അസ്തിത്വദുഃഖമാണ് കഥാകൃത്ത് ആരായുന്നത്. കുരിശിൻ്റെ തടക്കഷണങ്ങൾ ഇളകി വേർപെട്ട അവസ്ഥയിൽ ഇതാ അശരണരായി അവർ വീണിരിക്കുന്നു; എങ്ങോട്ടുപോകണമെന്ന് അറിയാത്തവരാണല്ലോ അവർ എന്നും.

കലാകാരൻ്റെ ലോകം 

ഏതാനും ദിവസം മുമ്പ് ഒരു കഥാകൃത്ത് ആധുനികതയെ  ആക്ഷേപിച്ച് അഭിമുഖത്തിൽ സംസാരിക്കുന്നതു കണ്ടു. ബൗദ്ധികമായ പാപ്പരത്തമുണ്ടെന്നു കരുതി അതു പുരപ്പുറത്തു കയറി നിന്നു വിളിച്ചു കൂവേണ്ട ആവശ്യമില്ല . അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ആധുനികതയുടെ കാലത്ത് നല്ല കഥകളൊന്നും ഉണ്ടായിട്ടില്ലത്രേ. അത്ഭുതം തന്നെ .ഈ കഥാകൃത്തിനും  അതുപോലുള്ളവർക്കും കലയെ സമീപിക്കാനുള്ള അടിസ്ഥാന യോഗ്യതയില്ല .കഥാകൃത്തിൻ്റെ പരീക്ഷണശാല കലയിലായിരിക്കണം; പത്രപ്രവർത്തനത്തിലല്ല.  ചിന്താപരമായ മികവിനൊപ്പം കലാപരമായ ഉയർന്ന മനസ്സും ആവശ്യമാണ്‌. എസ്.കെ.പൊറ്റെക്കാട് നല്ല എഴുത്തുകാരനാണ്; പക്ഷേ , അദ്ദേഹത്തെക്കാൾ വലിയ കലാകാരൻ വി.പി .ശിവകുമാറാണ്. ഇതു മനസ്സിലാക്കാനുള്ള വായനയും സിദ്ധിയും ഉണ്ടാവണമെന്നു മാത്രം.കലാപരമായി മുന്നോട്ട് പോകുമ്പോഴാണ് മറ്റുള്ളവർക്ക് കാണാൻ കഴിയാത്തത് കാണുന്നത്. അതുതന്നെയാണ് കാലത്തിനു മുന്നിൽ സഞ്ചരിക്കാൻ എഴുത്തുകാരനു സിദ്ധി നല്കുന്നത്. ആധുനികത എപ്പോഴുമുണ്ട്, അത് സ്വയം മനസ്സിലാക്കലും സത്യസന്ധതയുമാണ്;ജ്ഞാനമാണത്. അവിടെ കല വിജയിക്കുന്നു.കനമില്ലാത്ത വിഷയങ്ങൾ വർണക്കടലാസിൽ പൊതിഞ്ഞുവച്ചാൽ ആധുനികതയുണ്ടാവില്ല.

എമിലി സോളയുടെ  കഥ 

ഫ്രഞ്ച് എഴുത്തുകാരൻ എമിലി സോളയുടെ 'മരണം വരുന്ന വഴികൾ' എന്ന കഥയിൽ ഒരു വലിയ പ്രഭുവിൻ്റെ  മരണമാണ് പ്രതിപാദിക്കുന്നത്. ജീവിതം പ്രഭുവിൻ്റേതാണെങ്കിലും, അയാൾ മരണത്തിൻ്റെ ഏകാന്തതയെ വ്യക്തിത്വവൽക്കരിക്കുക മാത്രമാണ് ചെയ്യുന്നത്. അയാളിൽ ചൊരിഞ്ഞ അനാഥത്വവും നിന്ദയും മറച്ചുപിടിച്ചത് പ്രഭുത്വമായിരുന്നു;മരണത്തിലെ നിശ്ചലതയും ബാധിര്യവും നിശൂന്യതയും അയാളിൽ എപ്പോഴുമുണ്ടായിരുന്നു. മരിച്ച ശേഷം അയാളുടെ ശവം പള്ളി അധികാരികൾ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നതും വിവരിക്കുന്നു. അപ്പോൾ അയാൾ ഒരു ശവമായി ആ  ഘോഷയാത്രയിലുണ്ടല്ലോ. അയാളുടെ  അതുവരെയുള്ള ജീവിതത്തെ അപ്പോഴാണ് കഥാകൃത്ത് യാഥാർത്ഥ്യമാക്കി കാണിക്കുന്നത്.പ്രഭുവായി ജീവിച്ചപ്പോഴും അയാൾ മരണം തന്നെയായിരുന്നു; മരിച്ചപ്പോഴോ ? അപ്പോൾ നാം കാണുന്നത് അതുവരെയുണ്ടായിരുന്ന അയാളുടെ തിളങ്ങുന്ന പ്രഭുജീവിതത്തിൻ്റെ അസംബന്ധമായ അടിത്തട്ടാണ്. അതുവരെ മറഞ്ഞിരുന്നത് പെട്ടെന്നു പ്രത്യക്ഷമാകുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നത്? എമിലി സോളയെ  മരണം അലട്ടുന്നതുകൊണ്ടും കൂടുതൽ ചിന്തിക്കാൻ കഴിവുള്ളതുകൊണ്ടും  കലാകാരനായിരിക്കുന്നതുകൊണ്ടുമാണ് ഇതു സംഭവിക്കുന്നത്.

വെറും ഖണ്ഡികകൾ വേണ്ട

എന്തിനെക്കുറിച്ചെങ്കിലും കുറെ ഖണ്ഡികകൾ ,  ഫേസ്ബുക്കിലോ ,വാരാന്തത്തിലോ , എഴുതുന്നവരൊക്കെ എഴുത്തുകാരാണെന്നു തെറ്റിദ്ധരിക്കുന്നുണ്ടെന്ന് തോന്നുന്നു.  കത്തുകളെഴുതാനും ഫേസ്ബുക്ക്  പോസ്റ്റിടാനും ആർക്കും കഴിയും. എഴുത്തുകാരനാകാൻ ആ സിദ്ധി പോരാ .അതിനു ഉൾക്കാഴ്ചയും അതീതവീക്ഷണവും വേണം. ഓരോന്നിൽ നിന്നും ആത്മീയത വേർതിരിച്ചെടുക്കണം. ഉദയശങ്കർ എഴുതിയ 'പ്രാണനിൽ വെള്ള കീറുന്ന ' (കലാപൂർണ, മാർച്ച്)എന്ന കഥ സമീപനാളുകളിൽ വായിച്ച മികച്ച രചനയാണ്‌. ഒരു ക്യാൻസർ രോഗിയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. മനസ്സിൽ വലിയ ഭാരംവെച്ചുകൊണ്ടാണ് ഉദയശങ്കർ ഈ കഥയെഴുതിയത്. ഓരോ വാക്കിലും അസ്തിത്വത്തിൻ്റെ അകക്കാമ്പ് അനുഭവിക്കാം. നിലനില്പിൻ്റെ മുൾമുന വന്ന് നമ്മെ കുത്തി നോവിക്കും.

''പ്രാണനില്ലാതാകുന്ന ഒരു ഉടലാണ് നിൻ്റെ ജീവിതം എന്ന് തറപ്പിച്ചു പറയുന്നപോലെ, എ.സിയുടെ ശബ്ദോ ച്ചാരണങ്ങൾ " എന്ന് എഴുതുന്ന കഥാകൃത്ത് എത്ര ആഴത്തിൽ അനുഭവത്തെ ഖനനം  ചെയ്യുന്നു!. "ഹ്രസ്വവും നിഗൂഢവുമായ  നിശ്വാസങ്ങൾക്ക് ഒരർത്ഥവും സമ്മാനിച്ചിട്ടില്ല .ഓരോ മനുഷ്യനും സ്വന്തം നിദ്രാടനത്തിലേക്ക് കണ്ണുറപ്പിച്ചു. നിയോഗങ്ങളുടെ  ഒരു ചീട്ട് വിഫലതയുടെ തേങ്ങലുമായി  കൊണ്ടുനടക്കുന്നു , അവസാനത്തെ ആരംഭത്തിനായി. ഈ കല്ലുകുപ്പയിൽ  വിടരുന്നത് എൻ്റെ കറുത്ത റോസാപ്പൂക്കളാണ്" .

ഇതുപോലെയൊക്കെ എഴുതണമെങ്കിൽ സൂക്ഷ്മനിരീക്ഷണവും ഉൾക്കാഴ്ചയും  വേണം. വെറും ഖണ്ഡികകളല്ലിത്. ഉള്ളിൽ സംഭവിച്ച ചിതറൽ സകല നിയമങ്ങളും തെറ്റിച്ച് ഭാഷയായി  പുറത്തേക്ക് ഒഴുകുകയാണ്.ഉദയകുമാറിനെ ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ,ഈ കാലത്ത് പ്രതിഭയില്ലാത്ത പലരെയും  ഉയർത്തിക്കാണിക്കുന്നത് ഒരു ശീലമായിരിക്കുന്നു. അതിനിടയിൽ ഉദയശങ്കറിനെപ്പോലുള്ളവർക്ക് വേണ്ടത്ര ഇടം കിട്ടുന്നില്ല .ചിലരുടെ വ്യക്തിബന്ധങ്ങൾ സമൂഹത്തിനു തന്നെ ഭീഷണിയാവുകയാണ്.

തോമസ് മാത്യൂ എഴുതിയ 'പെങ്ങൾ' മനുഷ്യബന്ധങ്ങൾ അറ്റുപോയ ഈ കാലത്ത് സ്നേഹത്തിൻ്റെ  മന്ത്രച്ചരടുകൾ കാണിച്ചു തന്നു. കുടുംബത്തെ സ്നേഹിച്ച പെങ്ങളെ മനസ്സിൽ ആവാഹിക്കുകയാണ് ഒരാങ്ങള .അയാൾ അവരെ കാണാൻ ബസിൽ പോകുമ്പോൾ ചില ദൃശ്യങ്ങൾ വിവരിക്കുന്നു. അത് അയാളുടെ മനസിൻ്റെ ചിത്രമാവുകയാണ് - വാടി വഴുന്നുതൂങ്ങിയ പച്ചിലകളുമായി  മരിച്ചില്ലകൾ ...

ഗൊയ്റ്റിസോളോയുടെ പുനർവായനകൾ

ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും വലിയ പരീക്ഷണകുതുകിയും സാഹസികരചയിതാവും എന്ന്  പ്രശസ്ത നോവലിസ്റ്റ് കാർലോസ് ഫ്യൂവൻ്റിസ് വിശേഷിപ്പിച്ച സ്പാനീഷ് എഴുത്തുകാരൻ ഹുവാൻ ഗൊയ്റ്റിസോളോ (Juan Goytisolo, 1931-2017) 1956 മുതൽ പാരിസിലായിരുന്നു പ്രവർത്തനം. അവിടെവച്ചാണ് ലൂയി ബുനുവൽ, സാർത്ര് ,കമ്യൂ ,റെയ്മണ്ട് ക്യൂനോ , ജീ ദിബോർ, മാർഗരറ്റ് ഡ്യൂറാസ്  തുടങ്ങിയ പ്രതിഭകളെ പരിചയപ്പെടുന്നത്.

ഒരിക്കൽ ഗൊയ്റ്റിസോളോ ഇങ്ങനെ പറഞ്ഞു: ഫ്രഞ്ച് ചിന്തകനും ചലച്ചിത്രകാരനുമായ ജീ ദെബോറിൻ്റെ ' The society of the spectacle ' എന്ന പുസ്തകമാണ് ഞങ്ങളുടെ കാലഘട്ടത്തെ ശരിക്കും നിർവ്വചിച്ചത്, മാർക്സിനെക്കാൾ. എന്നാൽ നോവൽ ഏത് രീതിയിലും എഴുതാം. ഗദ്യത്തിലും കവിതയിലും. അതേസമയം ഇന്നത്തെ കവിതയ്ക്ക് വേറൊരു ആഖ്യാനരീതി സാധ്യമല്ല'.

തൻ്റെ 'ഹുവാൻ ദ് ലാൻഡ്ലസ്' എന്ന നോവൽ വീണ്ടും വായിച്ചപ്പോൾ നൂറ് പേജ് എഡിറ്റ് ചെയ്തു ഒഴിവാക്കേണ്ടി വന്നുവെന്ന് ഗൊയ്റ്റിസോളോ പറഞ്ഞു. പുനർ വായന ഹരമാണെനിക്ക് .സാഹിത്യകൃതികൾ  വീണ്ടും വായിക്കാൻ ക്ഷണിക്കുന്നു. വീണ്ടും വീണ്ടും വായിക്കുന്നവരെയാണ് ഞാൻ തേടുന്നത് .എല്ലാ  വേനലവധിക്കും ഞാൻ രണ്ടോ മൂന്നോ എഴുത്തുകാരെ, ദിദെറോ ,ഫ്ളോബർ ,  ടോൾസ്റ്റോയ് ,വീണ്ടും വായിക്കും' .

സേതുമാധവൻ്റെ ദു:ഖഗോപുരങ്ങൾ

മനസ്സിൽ കവിതയുള്ള കഥാകൃത്താണ് മുണ്ടൂർ സേതുമാധവൻ .അദ്ദേഹത്തിൻ്റെ  കഥകളുടെ ആഖ്യാനവഴിക്ക് സമാന്തരമായി ഒരു സ്വഗതാഖ്യാനവുമുണ്ട് .അദ്ദേഹം തന്നോടുതന്നെ സംസാരിക്കുകയാണെന്ന് തോന്നും. ആത്മീയമായ അന്തർഭാവങ്ങൾ ഉൾക്കൊണ്ട ഈ കഥാകൃത്ത് കവിതയിലാണ്  തൻ്റെ  പ്രതിപാദ്യത്തെ ചുരുൾ നിവർത്തുന്നത് .കാലം (പ്രഭാതരശ്മി, ഫെബ്രുവരി ) എന്ന കഥ അത് വ്യക്തമാക്കുകയാണ്.  വിനയനും വനജയും തമ്മിലുള്ള പ്രേമവും രതിസംഗമവും  കഴിഞ്ഞിട്ടെത്രയോ കാലമായി ! .എന്നാൽ എന്തിനെന്നറിയാതെ വിനയൻ ശോകാകുലനാകുന്നു. അയാൾ അവളെ തേടുകയാണ്, നദിയിലും കാറ്റിലും സന്ധ്യയിലും . ശോകനാശിനിയിൽ കാലുകൾ നീട്ടിയിരിക്കുമ്പോഴും സന്ധ്യ അയാളെ വനജയായി പ്രലോഭിപ്പിക്കുന്നു.

"വനജാ നീ എൻ്റെ ആരാണ്? ഞാൻ നിൻ്റെ ആരാണ് ? ആരുമല്ല .ആരുമാവാൻ വയ്യ . നാം രണ്ട് സമാന്തരരേഖകൾ. മലയിൽ നിന്നും ശോകനാശിനിയിലൂടെ ഒഴുകിപ്പോകുന്ന രണ്ടു ചിറ്റോളങ്ങൾ. അത്രമാത്രം' .മറ്റൊരിടത്ത് വിനയൻ്റെ  ആത്മപരിണാമത്തെ , ഉൾക്കോളിളക്കങ്ങളെ അനാവരണം ചെയ്തുകൊണ്ട് കഥാകൃത്ത് ഇങ്ങനെ എഴുതുന്നു:

'' ശോകനാശിനി വിനയനിൽ എല്പിച്ച കാലത്തിൻ്റെ ദു:സ്വപ്നങ്ങളും ദു:ഖഗോപുരങ്ങളും ദുർന്നിമിത്തങ്ങളും ഒതുങ്ങി .ആകാശത്ത് ഒരു പേരില്ലാപ്പക്ഷി ആരെയോ നീട്ടി വിളിച്ചു. വരാൻ ആരുമില്ലാ എന്നറിഞ്ഞിട്ടും തൻ്റെ ഖേദത്തിനുള്ള ശമനത്തിനായി ഒരു നിലവിളി " .

കഥയിൽ കടന്നു വരുന്ന ഈ സ്വാഗത ഭാഷണം ആത്മാവിൻ്റെ വ്യോമ ലോകത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ടി.പത്മനാഭൻ്റെ  സഹൃദയസംഗീതം

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ടി.പത്മനാഭൻ  'ബാബു '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ) എന്ന കഥയെഴുതിയത്.പത്മനാഭൻ എന്ന കഥാകൃത്തിൻ്റെ ജീവിതത്തിലെ ഒരു സന്ദർഭം വിവരിക്കുകയാണ്.അതിൽ സഹൃദയത്വത്തിൻ്റെ പ്രഭാവമുണ്ട്. അദ്ദേഹം തൻ്റെ  മനസ്സിലെ  ഹരിതാഭമായ നിമിഷങ്ങൾക്ക് അനുസൃതമായി നല്ല മനുഷ്യരെ കാണുന്നു. വായനയും കവിതയും പ്രകൃതിയും ചേരുന്ന ഒരു ബിന്ദുവിലാണ് പത്മനാഭൻ്റെ കഥയുടെ  സംഗീതം ഒഴുകുന്നത്. ഒരു മയിൽപ്പീലി ശ്രീകൃഷ്ണനെ അന്വേഷിക്കുന്നതുപോലെ മനുഷ്യവികാരങ്ങൾ അതിൻ്റെ പ്രാചീനമായ ബാന്ധവം തേടുകയാണ്. കഥാകൃത്തിനെ സ്നേഹിച്ച ബാബു എന്ന വ്യക്തി ഇങ്ങനെ പറയുന്നു: ''ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റൊന്നുകൂടിയുണ്ട്. എൻ്റെ രണ്ടു മക്കളുടെയും കല്യാണത്തിന് സാർ  വന്നിരുന്നു. കേവലം ഒരു ചടങ്ങായി വന്നു പോവുകയല്ല ഉണ്ടായത്. ആദ്യന്തം പങ്കെടുത്തു ഭക്ഷണവും കഴിച്ചേ പോയുള്ളൂ .എൻ്റെ മക്കൾക്ക് സ്നേഹത്തോടെ വിവാഹസമ്മാനവും  നൽകി .പൊന്നും പണവുമൊന്നുമായിരുന്നില്ല ;സാറെഴുതിയ പുസ്തകങ്ങളായിരുന്നു. എൻ്റെ മക്കൾ ആ പുസ്തകങ്ങൾ നിധിപോലെ സൂക്ഷിക്കുന്നുണ്ട്' .

ഇതൊക്കെയല്ലേ  സൗഹൃദം? തനിക്ക് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന് വിചാരിച്ചു സൗഹൃദങ്ങളിൽ നിന്നും മാറി നിൽക്കുന്നവരുടെ ഈ കാലത്ത് പത്മനാഭൻ്റെ ബാബു ഒരുണർവ്വാണ്. പത്മനാഭൻ്റെ ഏറ്റവും മികച്ച കഥയായി ഞാൻ കാണുന്നത് 'കത്തുന്ന ഒരു രഥചക്ര'മാണ്. എന്നാൽ  ചിലപ്പോൾ 'ഗൗരി ' എല്ലാ ധാരണകളെയും തെറ്റിച്ച് മുന്നിൽ വന്നുനിൽക്കും.

ജയനാരായണൻ്റെ നീലിമ

എൺപതുകളുടെ തുടക്കത്തിൽ ഞാൻ കൂത്താട്ടുകുളത്തു നിന്ന്  എറണാകുളത്ത് മിക്കവാറും പോകുമായിരുന്നു. കഥാകൃത്ത് ജയനാരായണനെ കാണാൻ വേണ്ടിയായിരുന്നു ആ യാത്രകൾ.അദ്ദേഹം താമസിച്ചിരുന്ന തേവരയിലെ ദീപാ ലോഡ്ജിൽ പോയിട്ടുണ്ട്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്ന ജയനാരായണനു  വലിയ സുഹൃത്ത് വലയം ഇല്ലായിരുന്നു. കുറച്ചൊക്കെ അന്തർമുഖനായിരുന്നു; പ്രസംഗിക്കില്ല. എന്നാൽ നല്ല വായനക്കാരനായിരുന്നു .കോഫിഹൗസ് ചർച്ചകൾ ഇഷ്ടമായിരുന്നു.  ജയനാരായണനൊപ്പം എത്ര പ്രാവശ്യം കെ.എൻ.ഷാജി ഫോർട്ടുകൊച്ചിയിൽ നടത്തിയിരുന്ന 'നിയോഗം ' മാസികയുടെ ഓഫീസിൽ പോയിരിക്കുന്നു. അന്ന് ഞാൻ നിയോഗത്തിൽ എഴുതുമായിരുന്നു.ഷാജിക്ക് അവിടെ സ്വന്തം പ്രസ്സ് ഉണ്ടായിരുന്നു. എൻ്റെ  ആത്മായനങ്ങളുടെ ഖസാക്ക് ' ( 1984) അച്ചടിച്ചത് ഷാജിയുടെ പ്രസ്സിലാണ്; നാഷണൽ ബുക്ക് സ്റ്റാൾ വിതരണം ചെയ്തു.ജയനാരായണൻ്റെ 'നീലപ്പക്ഷി ' ഉൾപ്പെടെയുള്ള കഥകളിൽ ഞാൻ കണ്ടത് അതീന്ദ്രിയവും യോഗാത്മകവുമായ  അതിഭൗതികലോകമാണ്. ലോകത്തിലെ അനീതിയെയും പൊരുത്തക്കേടിനെയും എതിർത്ത് തോല്പിക്കാൻ വേണ്ടി ജയനാരായണൻ തൻ്റെ കഥകളിൽ മനുഷ്യരുടെ അഭൗമരാഗസൗന്ദര്യം സൃഷ്ടിച്ചു.കഥകളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ഞങ്ങൾ എറണാകുളത്തെ തെരുവുകളിലുടെ പല തവണ അലഞ്ഞിട്ടുണ്ട്. അദ്ദേഹം എനിക്ക് നാട്ടിലെ ലൈബ്രറികളിൽ കിട്ടാത്ത പുസ്തകങ്ങൾ വായിക്കാൻ തന്നു. അദ്ദേഹം വിലകൊടുത്തു വാങ്ങിയ ആംഗല ഭാഷാപുസ്തകങ്ങളായിരുന്നു. ഒരു സായാഹ്നയാത്രയിൽ ജയനാരായണൻ ഇങ്ങനെ പറഞ്ഞു: നമുക്ക് ഒരു നിറമേ ഉള്ളൂ; അത് ആകാശത്തിൻ്റെ നീലയാണ്. ഞാനതിൽ സർവ്വപ്രപഞ്ചത്തെയും കാണുന്നു. എൻ്റെ കഥകളിലാകെ ആ നീലയാണ്. അതിൽ വലിയവനോ ചെറിയവനോ ഇല്ല .സന്തുലിതവും അഗാധവുമാണത്. മറ്റൊരർഥത്തിൽ  അമൂർത്തവുമാണ്' .

ചരിത്രത്തെ നിരർത്ഥകമാക്കുന്നത്

പ്രകൃതിയിൽ കോടിക്കണക്കിന് ജീവികൾ ഒരു നിമിഷത്തിൽ  ജനിക്കുകയും മരിക്കുകയും ചെയ്യുകയാണല്ലോ. ആരും ഓർക്കുന്നില്ല. പ്രകൃതിയിൽ  ഓർമ്മകളും മറവികളും മാത്രമേയുള്ളൂ. ഓർക്കുന്നതു മനുഷ്യരാണ്. മനുഷ്യൻ്റെ  രോഗമാണ് ഓർമ്മകൾ ;മറവി എന്നതുപോലെ. ഇന്നലെകളിലെ കോടിക്കണക്കിന് മനുഷ്യരെ ഓർക്കാതെ മാനവവർഗ്ഗം ഇന്ന്  അലസമായി കടന്നുപോവുകയാണ്. ഇതാണ് വിധി .ഈ അവസ്ഥ യാഥാർത്ഥ്യം എന്ന് നാം വിളിക്കുന്നതിനെ മിഥ്യയാക്കി മാറ്റും.സലിൻ മാങ്കുഴി എഴുതിയ ഭൂതം (പ്രസാധകൻ ,മാർച്ച് ) വർത്തമാനകാലമാണോ ഭൂതകാലമാണോ നുണയെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട് .ചാനൽ പ്രൊഡ്യൂസർ അനൂപും രാജീവും തങ്ങളുടെ പൂർവ്വികരെ തേടി നടത്തുന്ന ചർച്ചയാണ് കഥ .ഒടുവിൽ രാജീവ് കൊല്ലപ്പെടുന്നു. ചരിത്രം നുണയാണെങ്കിൽ ഇന്നത്തെ ജീവിതവും നുണയാണ്.

എല്ലാവരും എഴുതേണ്ട

ഇന്ന് എല്ലാവരും എഴുതുന്നത് ജനാധിപത്യത്തിലെ വോട്ടവകാശം പോലെ ഭരണഘടനാപരമായ ഉത്തരവാദിത്വം എന്ന നിലയിലാണ്. സ്ഥിരമായി ചർച്ചചെയ്യുന്ന, ആഴമില്ലാത്ത ,കാഴ്ചപ്പാടില്ലാത്ത, മികച്ച ഭാഷയില്ലാത്ത കഥകൾ എല്ലാവരും എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. യാതനയനുഭവിക്കുന്നവരാണ് എഴുതേണ്ടത്. മനുഷ്യാസ്തിത്വത്തിൻ്റെ ആഴത്തിലുള്ളത് കാണാൻ  ശ്രമിക്കണം .കൂടുതൽ പേരും വായനക്കാരാവുന്നതാണ് ഏറ്റവും നല്ലത്.അമേരിക്കൻ എഴുത്തുകാരി ഉൾസുല കെ ലെഗ്വിൻ (Ursula k LeGuin) ഇങ്ങനെ പറഞ്ഞു: 'But saying anybody can be a writer is kind of like saying anybody can compose a sonata

ആർക്കും ഒരു സൊണാറ്റ (ഉപകരണ സംഗീതം) കമ്പോസ് ചെയ്യാനാവില്ലല്ലോ. അതുപോലെ മഹത്തായ കൃതികൾ എഴുതാൻ സാധാരണമായിട്ടുള്ള  എടുത്തശേഷി പോരാ. അതിനൊരു  പ്രത്യേക സിദ്ധി വേണം.

നെരൂദയുടെ ഭ്രാന്തമായ ചുംബനങ്ങൾ

സബീന എം. സാലിയുടെ 'വസന്തത്തിലെ ചെറിമരങ്ങൾ' (മാധ്യമം ആഴ്ചപ്പതിപ്പ് ,മാർച്ച് 15) എന്ന കഥ ഞെട്ടിക്കുകയും ഉലയ്ക്കുകയും ചെയ്തു. ചിലിയൻ കവി പാബ്ളോ നെരൂദ വിപ്ളവപാർട്ടിയിലെ ചില പ്രമുഖരോടൊപ്പം ഒളിച്ചു താമസിക്കുന്നയിടത്തേക്ക്  ഫ്ളോറ എന്ന യുവതി സംഗീതവുമായി കടന്നുവരുന്നതാണ് കഥയിൽ ആവിഷ്കരിക്കുന്നത് .ആത്മാവിൻ്റെ  രസമുകുളങ്ങൾ ഉണർത്തുക മാത്രമല്ല ഈ കഥ ചെയ്യുന്നത് ;ചിലിയൻ പശ്ചാത്തലവും നെരൂദയുടെ ചിന്തകളും  ഒരു കവി മനസ്സിലൂടെ എന്നപോലെ കാണിച്ചുതരികയാണ്. തീവ്രവികാരങ്ങളിൽ സ്നാനം ചെയ്യുന്ന ഒരു വലിയ കവിയുടെ ആന്തരിക ഉന്മാദങ്ങളും വിസ്മയകരമായ ലൈംഗിക വെളിപാടുകളും ഈ കഥയിൽ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌.വാക്കുകൾ നേരിൻ്റെ ചിറകുകൾ നേടുകയാണ്.  ഫ്ലോറയെ അടുത്തറിയുന്ന  നിമിഷത്തിൽ നെരൂദ തനിക്ക് സ്ത്രീശരീരങ്ങളോടുണ്ടായിരുന്ന ആസക്തിയും ആത്മാർപ്പണവും ഒരു മിസ്റ്റിക്കിൻ്റെ നിഷ്കളങ്കതയോടെ  അറിയിക്കുന്നു .

"ഏതോ ആദിമചോദനയിലെന്നവണ്ണം ,അയാളവളെ ഭ്രാന്തമായി  ചുംബിച്ചു.അയാളുടെ ചുണ്ടുകൾ ഉരസിയ അവളുടെ ശരീരഭാഗങ്ങളിലെല്ലാം തീ പടർന്നു പിടിക്കും പോലെ നേർത്ത ചോപ്പു നിറം പടർന്നു.ഓരോ രോമകൂപത്തിലും ചെറിപ്പൂക്കൾ വിടർന്നു .ചുംബനങ്ങൾ പൊള്ളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നതിനുസരിച്ച് ,ധമനികൾ ചോന്നു തുടുത്തു.സിരകളിലാകെ നീലിച്ച രക്തമുറഞ്ഞു. ആർത്തിയുടെ ആസ്വാദനതലങ്ങളിലേക്ക് ചേർത്തുപിടിക്കുന്തോറും അവൾ  വസന്തത്തിലെ ചെറി മരം പോലെ പൂത്തുലഞ്ഞു.

ഫ്ളോറയുമായുള്ള സംഭാഷണത്തിൽ നെരൂദ തൻ്റെ ജീവിതരഹസ്യം വെളിപ്പെടുത്തുന്നതിങ്ങനെയാണ്. "എങ്കിൽ വായനയാണ് എൻ്റെ  കരുത്ത്. അതെൻ്റെ ആത്മാവിനെ വരെ തണുപ്പിക്കുന്നു .കസൻദ് സാക്കിസിൻ്റെ 'സോർബ ദ് ഗ്രീക്ക് ' വായിച്ചതിൻ്റെ ഹാങ്ങോവറിലാണ് ഞാനിപ്പോൾ .സോർബയെ പോലെ സങ്കടം വന്നാൽ നൃത്തം വയ്ക്കണം. ഉന്മാദം തോന്നുമ്പോൾ സന്തൂർ വായിക്കണം .കേവലം ഒരു കഥാപാത്രമാണെങ്കിൽത്തന്നെയും, ജീവിതമേൽപ്പിക്കുന്ന ഏത് ആഘാതത്തെയും ചിരിച്ചുകൊണ്ടു നേരിടാൻ അലക്സി സോർബയെന്ന വൃദ്ധകഥാപാത്രത്തെ ഞാൻ മാതൃകയാക്കുന്നു. ജീവിക്കുന്ന ഓരോ നിമിഷവും പൂർണമായ ആനന്ദത്തോടെ ജീവിക്കുക " .സബീന ഈ  കഥ എഴുതാൻ നല്ലപോലെ അധ്വാനിച്ചിട്ടുണ്ട്. ഒരു സംസ്കാരത്തെ, അനുഭൂതിയെ, തീവ്രമായ അഭിലാഷത്തെ വാക്കുകളിൽ അവിഷ്കരിക്കാൻ ഈ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു എന്നറിയുന്നതിൽ  സന്തോഷമുണ്ട്.

തൻ്റെ പ്രേമഭാജനത്തിൻ്റെ ചിരിയെപ്പറ്റി നെരൂദ ഇങ്ങനെ പാടി :

But when your

laughter enters

It (my struggle) rises to the sky

Seeking me

And it opens

For me all

The doors of life

ജൂലിയൻ ബാൺസ് സത്യത്തെ തേടുന്നു

The sense of an ending  ഉൾപ്പെടെ ഒരു ഡസൻ നോവലുകളുടെ രചയിതാവായ ജൂലിയൻ ബാൺസ് സാഹിത്യത്തിൻ്റെ സവിശേഷതയെക്കുറിച്ച് പറഞ്ഞത് ഇതാണ് :''ഒരു വലിയ സാഹിത്യകൃതിക്ക് ആഖ്യാനമികവ് , സ്വഭാവ ചിത്രീകരണം ,ശൈലി അങ്ങനെ പലതുമുണ്ട്. എന്നാൽ അത് ലോകത്തെ വിവരിക്കുന്നത്  മുമ്പൊരിക്കലും ആരും ചെയ്തിട്ടില്ലാത്തവിധമായിരിക്കും. വായനക്കാർ സ്വീകരിക്കുന്നത് പുതിയ സത്യങ്ങൾ പറഞ്ഞതുകൊണ്ടാണ്. ഔദ്യോഗിക വിശദീകരണങ്ങളിലോ, സർക്കാർ രേഖകളിലോ , പത്രങ്ങളിലോ ,ടെലിവിഷനിലോ  ഇതുവരെയും വന്നിട്ടില്ലാത്ത സത്യങ്ങളാണ് അതിലുണ്ടായിരിക്കുക. 'മാഡം ബോവറി'യുടെ പ്രത്യേകത അതാണ്. അതിൽ പറയുന്ന സ്ത്രീകളെപ്പറ്റി ,ആ സമൂഹത്തെപ്പറ്റി ലോകത്തൊരിടത്തും അതിനു മുമ്പ് പ്രതിപാദിച്ചിരുന്നില്ല" .

മാറു മറയ്ക്കാത്ത സത്യം

അയൽ സംസ്ഥാനതൊഴിലാളിയെ വീട്ടിൽ ജോലിക്ക് വയ്ക്കുന്ന യുവതിയുടെ കാമകുതൂഹലങ്ങളാണ് ബി.എൻ. റോയ് 'അവനും അവളും അനുവാചകരും' (പ്രസാധകൻ ,ജനുവരി )എന്ന കഥയിൽ പറയുന്നത്. എരിവുള്ള ഭാഷയിലാണ് മാറുമറയ്ക്കാത്ത സത്യങ്ങൾ  എഴുതേണ്ടതെന്ന് റോയിക്കറിയാം. പക്ഷേ , ഇത്തരം കഥകൾകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല .

ടാഗോറും പുത്തേഴനും

കഥയിൽ പ്രകൃതിയുണ്ട് ;എസ് .കെ. പൊറ്റക്കാട് ,ഉറൂബ് ,എം .ടി എന്നീ കാഥികത്രയം പ്രകൃതിയെ ഒപ്പം കൂട്ടിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനത്തിനു പ്രകൃതിയെ വിവരിക്കേണ്ടത് അത്യാവശ്യമാണ്‌.


രവീന്ദ്രനാഥ ടാഗോറിൻ്റെ 'വജ്രകഠിനം ' എന്ന കഥയിലെ ഈ ഭാഗം നോക്കൂ:

"കറുത്തവാവു കഴിഞ്ഞു.പത്തു ദിവസത്തിനു ശേഷം ഒരു രാത്രി .അക്കൊല്ലത്തെ വർഷാരംഭത്തിനു ശേഷം അന്നാണ് കാർമേഘങ്ങൾ നീങ്ങി ആകാശം നിർമ്മലമായി കാണപ്പെട്ടത്.ചന്ദ്രൻ നിർബാധമായി പ്രകാശിച്ചു .ഗാഢനിദ്രയെ പ്രാപിച്ചിരിക്കുന്ന ജീവലോകത്തിൻ്റെ തലയ്ക്കൽ ,അതിനെ കാത്തും കൊണ്ടിരിക്കുന്നതു പോലെ നിലാവ് തെളിഞ്ഞു.നിശ്ചഞ്ചലമായ ആ രാത്രി മനോഹരമായി വിളങ്ങി. രാജീവൻ ഉറങ്ങാതെ പുറത്തേക്ക് നോക്കി കൊണ്ട് ചിന്താമഗ്നനായി ജനാലയ്ക്കലിരിക്കുകയാണ്. ഉഷ്ണം  ബാധിച്ചിട്ടുള്ള കാട്ടുപ്രദേശത്തുനിന്ന് എന്തോ ഒരു വാസന പുറപ്പെട്ടിരുന്നു. പുറത്തുനിന്ന് അലസതയോടുകൂടി കരയുന്ന ചീകീടിൻ്റെ ശബ്ദം അകത്തു പ്രവേശിച്ചിരുന്നു. നാലുപുറവും വൃക്ഷസമൂഹങ്ങളോടു കൂടിയ തടാകം ചന്ദ്രരശ്മിയേറ്റ് , മിനുസപ്പെടുത്തിയ വെള്ളിപ്പലക പോലെ പ്രകാശിച്ചു. അങ്ങനെയുള്ള സമയത്ത് ഇന്നതെന്ന്  പ്രത്യേകിച്ച് വിവരിക്കാൻ കഴിയുന്ന വല്ല ചിന്തകളും മനുഷ്യർക്ക് ' സാധാരണമായുണ്ടാകുമോ എന്നു സംശയമാണ് " .

ടാഗോർ ഈ വിധം പ്രകൃതിയെ പഠിക്കുന്നതെന്തിനാണ്.? പ്രമുഖ വിമർശകനും പരിഭാഷകനുമായ  പുത്തേഴത്ത് രാമൻമേനോൻ  ഇങ്ങനെ വിശദീകരിക്കുന്നു:

''ടാഗോർ കഥകളിലെ പ്രകൃതി വർണ്ണനകൾ കഥയുടെ ഉദ്ദേശത്തിനു അനുരൂപങ്ങൾ ആകുന്നു. സ്ത്രീപുരുഷന്മാരുടെ സർവ്വസാധാരണ ങ്ങളായ ചില പ്രധാനവികാരങ്ങളുടെ 'വലുതാകപ്പെട്ട ' ചിത്രങ്ങളെയാണ് ടാഗോർ വരച്ചുകാണിക്കുന്നത്. കഥകളിൽ കാണപ്പെടുന്ന പ്രകൃതി വർണ്ണനകൾ ആ ഹൃദയവ്യാപാര ചിത്രങ്ങൾക്ക് പ്രകാശം കൊടുക്കുന്ന മണിദീപങ്ങൾ മാത്രമാകുന്നു. തനിക്ക് പ്രകൃതി വർണനക്ക് വൈദഗ്ദ്ധ്യമുണ്ടെന്ന് കാണിപ്പാനായി ടാഗോർ ആ വിഷയത്തിൽ പരിശ്രമിക്കുന്നില്ല. ലോകപ്രകൃതിയും മനുഷ്യപ്രകൃതിയും പരസ്പരം ദൃഢമായി ബന്ധിക്കപ്പെട്ടുകിടക്കുന്നു എന്ന അനശ്വരതത്ത്വത്തെ ആ പ്രകൃതി വർണനകൾ ഉദാഹരിക്കുന്നു. പ്രപഞ്ചാത്മാവും മനുഷ്യാത്മാവും  അദൃശ്യങ്ങളും അസ്പഷ്ടങ്ങളും ആയാലും ഏതോ ചില ദിവ്യ തന്തുക്കളാൽ അലംഘ്യമായ വിധത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് " .

അതുകൊണ്ട് കഥാപാത്രങ്ങളെ ആവിഷ്കരിക്കുമ്പോൾ അതിൽ പ്രകൃതിയുമുണ്ട് എന്ന വസ്തുത കഥാകൃത്തുക്കൾ വിസ്മരിക്കരുത്. അപ്പോഴാണ് സഹിതമായതാണ് സാഹിത്യം എന്ന ആശയം പൂർണത തേടുന്നത് .

കെ പി അപ്പൻ്റെ സ്റ്റാമ്പ് ഫോട്ടോ

കെ.പി.അപ്പൻ അന്തരിച്ചപ്പോൾ അന്നത്തെ  മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കവറിൽ അദ്ദേഹത്തിൻ്റെ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയാണ് വന്നത്.  അന്നു വലിയ മുഖചിത്രമായി കൊടുത്തിരുന്നത് ചാനൽ അവതാരകനായ നികേഷ്കുമാറിൻ്റെ  ഫോട്ടോയായിരുന്നു. അന്നത്തെ ആഴ്ചപ്പതിപ്പിൻ്റെ ചുമതലക്കാരനായിരുന്ന കമൽറാം സജീവിൻ്റെ സാഹിത്യവിരുദ്ധതയും വായനക്കുറവും ഉപരിപ്ളവ ബുദ്ധിയുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കമൽറാമിനു  നല്ല സാഹിത്യത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അദ്ദേഹം മികച്ച സാഹിത്യം വായിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല .സാഹിത്യപരമായ ലേഖനങ്ങളുടെയും മറ്റു രചനകളുടെയും കാര്യത്തിൽ അപക്വമായ തിരഞ്ഞെടുപ്പുകളാണ്  അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നുണ്ടായത് . 


No comments:

Post a Comment

എഴുത്തുകാരൻ ഭാഷയിൽ പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം : എം.കെ.ഹരികുമാർ

  പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എജ്യുക്കേഷൻ്റെ കോളജ് യൂണിയൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും  ഉദ്ഘാടനം എം.കെ. ഹരികുമാർ നിർവഹിക്...